By
ABK Editor On Wednesday|1-Apr-2020 തിരുവനന്തപുരം: മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റുണ്ടെങ്കിൽ എക്സൈസ് ഉദ്യോഗസ്ഥർ മദ്യം വീട്ടിലെത്തിക്കും നൂറ് രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും. ഇതു സംബന്ധിച്ച വിശദമായ മാർഗനിർദേശം തയാറാക്കാൻ എക്സൈസ് കമ്മിഷണറെ സർക്കാർ ചുമതലപ്പെടുത്തി. എക്‌സൈസ് പാസ് നല്‍കുന്നവര്‍ക്ക് ബെവ്‌കോ ഗോഡൗണില്‍ നിന്നാവും മദ്യം എത്തിക്കുക. മദ്യ വിതരണത്തോട് സഹകരിക്കാത്ത ജീവനക്കാരുടെ പേരും വിവരങ്ങളും സര്‍ക്കാരിന് കൈമാറുമെന്ന് ബെവ്‌കോ എംഡി സ്പര്‍ജന്‍ കുമാര്‍ വ്യക്തമാക്കി.
മദ്യം കിട്ടാത്തതിന്റെ പേരിൽ ഇതിനകം സംസ്ഥാനത്ത് 8 പേർ ആത്മഹത്യ ചെയ്തതതായി എക്സൈസിനു വിവരം ലഭിച്ചു. ഇതുകൂടി കണക്കിലെടുത്താണ് മദ്യം വീട്ടിലെത്തിക്കാൻ ഒരുങ്ങുന്നത്. മദ്യാസക്തി ഉണ്ടെന്നും കിട്ടിയില്ലെങ്കിൽ പിന്മാറ്റ ലക്ഷണം ഉണ്ടാകുമെന്നും ഡോക്ടർ കുറിപ്പടി നൽകിയാൽ അതുമായി ആ വ്യക്തി എക്സൈസ് സർക്കിൾ ഓഫിസിലോ റേഞ്ച് ഓഫിസിലോ അപേക്ഷിക്കണം. അതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് അതു ബവ്റിജസ് കോർപറേഷനു കൈമാറും. അവരുടെ ഗോഡൗണിൽനിന്ന് മദ്യം എക്സൈസിനു നൽകും. അവർ മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കും. ഇതാണു സർക്കാർ ആലോചിക്കുന്നത്.
നൂറ് രൂപയാണ് സര്‍വ്വീസ് ചാര്‍ജ്ജായി ഈടാക്കുക. ഗോഡൗണിലെ ഏറ്റവും വിലകുറഞ്ഞ മദ്യമായിരിക്കും നല്‍കുക. മൂന്നു ലിറ്റര്‍ വീതം ഒരാള്‍ക്ക് ഒരാഴ്ചത്തേക്ക് നല്‍കാനാണ് പാസ്. മദ്യം എത്തിച്ചു നല്‍കുന്നതിന് ആവശ്യമായ വാഹനങ്ങള്‍ ഗോഡൗണ്‍ മാനേജര്‍മാര്‍ സംഘടിപ്പിക്കണം എന്നും സർക്കുലറിൽ പറയുന്നു.