Get Back Issues:
പാലാ മരിയസദനം നിങ്ങളുടെ സഹായം തേടുന്നു
By admin On Monday|11-Jul-2022
430 ഈശ്വരന്‍മാരുടെ നേരനുഗ്രഹത്തിന് സാക്ഷ്യം വഹിക്കൂ..... പട്ടിണിയിലേക്ക് നീങ്ങുകയാണ് മരിയസദന്‍ കുടുംബം.... സാദാ ഒരു വാർത്ത പോലെ ഇത് നിങ്ങൾ വായിച്ചു വിടില്ലെന്ന് എനിക്കുറപ്പുണ്ട്... കരുണയും സഹജീവി സ്നേഹവുമുള്ളവരാണ് നിങ്ങൾ.... ആവും മട്ടിൽ നിങ്ങൾ സഹായിക്കുമെന്നും ഉറപ്പാണ്....*
വിശക്കുന്ന വയറിന് ഭക്ഷണം കൊടുക്കുന്നവന്‍ ഈശ്വരനാണ്.... എന്നാല്‍ ആ ഭക്ഷണം കഴിച്ചിട്ട് സംതൃപ്തിയോടെയുള്ള അവരുടെ ഒരു മറുനോട്ടം ഉണ്ടല്ലോ അവിടെയാണ് ഈശ്വരന്റെ പ്രതിരൂപം നമ്മള്‍ കാണുന്നത്;  പാലാ മരിയസദനില്‍ ചെന്ന് ആ മാതാപിതാക്കളും സഹോദരി സഹോദരന്‍മാരും കുഞ്ഞുങ്ങളും അടങ്ങുന്നവര്‍ക്ക് ഒരു നേരമെങ്കിലും  ഭക്ഷണം കൊടുക്കാൻ സഹായിക്കൂ. നിങ്ങള്‍ക്ക് ഒരേ സമയം 430 ഈശ്വരന്‍മാരുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടാകും ഉറപ്പ്......
ഇപ്പോള്‍ അത്രമേല്‍ പ്രതിസന്ധിയിലാണ് പാലാ മരിയസദനിലെ ഒരോ അന്തേവാസിയുടെയും ജീവിതം.
പ്രിയപ്പെട്ടവരെ മരിയസദനിലെ അന്തേവാസികളെ പട്ടിണിക്കിടരുതേ. ഇനി ഇവിടെയുള്ളത് മൂന്ന് ചാക്ക് അരി മാത്രം. ഇതുകൂടി തീര്‍ന്നാല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള അഞ്ഞൂറോളം അന്തേവാസികള്‍ പട്ടിണിയിലാകും.
''നാളെ നേരംവെളുത്താല്‍ എന്താണ് സ്ഥിതിയെന്നറിയില്ല. ഇതേവരെ സര്‍ക്കാരിന്റെ റേഷന്‍ സഹായത്താലും  ഉദാരമതികളുടെ കാരുണ്യത്താലുമാണ് മരിയസദന്‍ പിടിച്ചുനിന്നത്. റേഷന്‍ വിഹിതമായി 1200 കിലോ അരിയും 800 കിലോ ഗോതമ്പുമാണ് ലഭിച്ചിരുന്നത്. രണ്ടുമാസമായി റേഷന്‍ വിഹിതം കിട്ടുന്നില്ല. എനിക്ക് വിശന്നാലും ഇവിടുത്തെ മക്കള്‍ക്ക് വിശക്കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.'' ആശങ്കകള്‍ക്കിടയില്‍ ഇതുപറയുമ്പോള്‍ മരിയസദന്‍ സന്തോഷിന്റെ മിഴി നിറഞ്ഞു; അതു തുടയ്ക്കേണ്ടവർ നമ്മളോരോരുത്തരമാണ്.
സര്‍ക്കാര്‍ സഹായങ്ങള്‍ വെട്ടിക്കുറച്ചതോടെയാണ് അഗതിമന്ദിരങ്ങളുടെ നിലനില്‍പ്പ് പരുങ്ങലിലായത്. സംസ്ഥാനത്തെ തന്നെ എറ്റവും വലിയ മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങളിലൊന്നായ പാലാ മരിയസദന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്.
റേഷന്‍ വിഹിതം കൂടി ഇല്ലാതായതോടെ പ്രതിസന്ധിയുടെ  ആക്കം വര്‍ധിക്കുകയാണ്.
430 അന്തേവാസികളും 32 വോളണ്ടിയേഴ്‌സുമാണ് ഇവിടെ ഉള്ളത്. അന്തേവാസികളില്‍ 140 പേര്‍ സ്ത്രീകളാണ്. 30 പേര്‍ കുട്ടികളും. ഒരു ദിവസം ഭക്ഷണത്തിനുതന്നെ അറുപതിനായിരത്തോളം രൂപാ ചെലവാകും. മാനസിക രോഗികള്‍, കിടപ്പ് രോഗികള്‍, മറ്റ് അസുഖമുള്ളവര്‍ എന്നിവര്‍ക്കുള്ള മരുന്നിന്റെ ചിലവുകള്‍ വേറെ. മൂന്നര ലക്ഷത്തിലധികം രൂപാ മരുന്നിനായി മാത്രം ഒരു മാസം ചിലവാകം. കറന്റുചാര്‍ജ്ജ് അടക്കം  മറ്റു ചിലവുകളും.
മാനസിക വെല്ലുവിളി നേരിടുന്നവരും മദ്യത്തിന് അടിമയായി ചികില്‍സയില്‍ കഴിയുന്നവരും 60 വയസ്സിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികളുമാണ് ഇവിടുത്തെ അന്തേവാസികള്‍.  ഭക്ഷണവും മരുന്നും മുടങ്ങിയാല്‍ ആക്രമണ സ്വഭാവം കാണിക്കുന്നവര്‍ പോലും ഇതിലുണ്ട്. ഇവരെയെല്ലാം ചേര്‍ത്ത് പിടിച്ച് മുന്‍പോട്ട് പോകുമ്പോഴും ദൈവമേ... പട്ടിണി വരുത്തല്ലേയെന്ന് മാത്രമാണ് മരിയ സദന്‍ സന്തോഷിന്റെയും കുടുംബാംഗങ്ങളുടെയും പ്രാര്‍ത്ഥന. നമുക്കും ഇവരോട് ചേർന്നു നിൽക്കാം.... വിശപ്പല്ലേ സഹോദരാ ഏറ്റവും വലിയ ദു:ഖം.; അവരുടെ വിശപ്പറ്റാൻ നമുക്കു കഴിഞ്ഞാൽ അതു നമ്മുടെ പുണ്യം, ദൈവത്തിൻ്റെ കണക്കു പുസ്തകത്തിൽ നമുക്കായി ഒരു അനുഗ്രഹക്കുറിപ്പും....
*മരിയസദനെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ ദയവായി ഡയറക്ടര്‍ സന്തോഷ് ജോസഫിനെ ഉടന്‍ ഒന്നു വിളിക്കണേ. ഒരാള്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിനുളള വസ്തുവകകളെങ്കിലും കൊടുക്കാൻ കഴിഞ്ഞാൽ എത്രയോ വലിയ പുണ്യം. ഫോണ്‍: 9961404568